Site icon Ente Koratty

‘മദ്യലഹരിയിൽ 48 മണിക്കൂറിനിടെ 4 കൊലപാതകങ്ങൾ’; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

തിരുവനന്തപുരം: മദ്യ ലഹരിയിൽ സംസ്ഥാനത്ത് 48 മണിക്കൂറിനിടെ നാല് കൊലപാതകങ്ങൾ നടന്നത് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വി.എം സുധീരൻ. ഈ 4 സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്.
മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാരാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദിയെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ ആരോപിച്ചു.

“ചങ്ങനാശ്ശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്ത് മകന്‍ കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മദ്യലഹരിയിലായ മകന്റെ ക്രൂരമായ ഉപദ്രവമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റംമൂലമാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകങ്ങള്‍ ഉണ്ടായത്. മദ്യലഹരിയില്‍പ്പെട്ട് ഒട്ടനവധി അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനില്‍ക്കുകയും രോഗികളുടെ എണ്ണം ആശങ്കാജനകമായി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനതാല്‍പര്യത്തിനും നാടിന്റെ നന്മയ്ക്കും വിരുദ്ധമായി മദ്യവില്പന നടത്തുന്നത്”- സുധീരൻ കത്തിൽ ആരോപിച്ചു.ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും റെഡ്‌സോണിലും കണ്ടെയ്‌മെന്റ് മേഖലയിലും ക്വോറെന്റെയിന്‍ കേന്ദ്രങ്ങളിലും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിലും മദ്യവിതരണം നടത്തി കേരളത്തെ അപകടാവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് കളമൊരുക്കിയതും സര്‍ക്കാര്‍തന്നെയാണ്. മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹികഅന്തരീക്ഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ്തിരുത്തണമെന്നും സുധീരൻ ആരോപിച്ചു.

കോവിഡ് പ്രതിരോധം ശക്തവും ഫലപ്രദവുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും സമാധാനഅന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും മദ്യശാലകളും സര്‍ക്കാര്‍ അടച്ചുപൂട്ടണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വൈകുന്തോറുമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version