Site icon Ente Koratty

കടലാക്രമണം: ചെല്ലാനത്ത് ജൂൺ പകുതിയോടെ ജിയോ ട്യൂബുകൾ സ്ഥാപിക്കും

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കടലാക്രമണമുള്ള ചെല്ലാനത്ത് ജൂൺ 15 നും 20നും ഇടയിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി, ബസാർ, കമ്പനിപ്പടി, വാച്ചാക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വേളാങ്കണ്ണി, ബസാർ മേഖലകളിൽ ജിയോ ട്യൂബ് ഉടൻ സ്ഥാപിക്കും. കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കൽ എന്നിവിടങ്ങളിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനത്തെ പതിനേഴ് കിലോമീറ്ററോളം വരുന്ന സ്ഥലത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് അടുത്ത ബുധനാഴ്ചയ്ക്കകം കളക്ടറേറ്റിൽ യോഗം ചേരും. ഇറിഗേഷൻ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്ടർക്കാണ് പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഇതിന് നേതൃത്വം നൽകും.

നേരത്തെ എസ്റ്റിമേറ്റ് നടത്തിയ സ്ഥലത്തേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും ഇതോടൊപ്പം അനുവദിക്കും. സമയബന്ധിതമായി പ്രവർത്തനങ്ങൾ തീർക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഹൈബി ഈഡൻ എം.പി, കെ.ജെ മാക്സി എം.എൽ.എ, ജില്ലാ കളക്ടർ എസ്.സുഹാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പി. എസ്, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി ജോസി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Exit mobile version