Site icon Ente Koratty

‘മദ്യശാലകള്‍ തുറക്കരുത്’ മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്

മദ്യശാലകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ കത്ത്. ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും ഇതിൽ മദ്യവിൽപന സംബന്ധിച്ച് ചില അവ്യക്തതകൾ വന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെടുമെന്ന് കരുതുന്നെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

കേരളത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അതീവ ജാഗ്രതയോടെയും കരുതലോടെയും വേണമെന്ന് കത്തിൽ സുധീരൻ അഭ്യർത്ഥിക്കുന്നു. മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതേവരെ കോവിഡ് പ്രതിരോധത്തിലുണ്ടായ ഗുണഫലങ്ങള്‍ ഇല്ലാതാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തതെന്നും സുധീരൻ ചോദിക്കുന്നു.

മുഖ്യമന്ത്രിക്കുള്ള സുധീരന്റെ കത്ത്,

പ്രിയപ്പെട്ട മുഖ്യമന്ത്രി,ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണല്ലോ. ഇതില്‍ മദ്യവില്പനസംബന്ധിച്ച് ചില അവ്യക്തതകള്‍ വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നു കരുതുന്നു. ബാറുകള്‍ അടച്ചിടണമെന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ മറ്റു മദ്യവില്പനശാലകള്‍ തുറക്കുന്നതിന് അനുവാദം നല്‍കാതെ മദ്യവില്പനയ്ക്കു വേണ്ട നിബന്ധനകളെക്കുറിച്ചാണ് അതില്‍ പരാമര്‍ശിക്കുന്നത്. 

ഇത്തരത്തിലുള്ള തന്ത്രപരമായ ഒരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നതിന്റെ പിന്നിലുള്ളത് ഇന്ത്യയിലെ മദ്യകമ്പനികളുടെ സംഘടിതസമ്മര്‍ദ്ദം തന്നെയാണെന്നത് വ്യക്തമാണ്. The International Spirits and Wine Association india, Confederation of Indian Alchoholic Beverage Companies, All India Brewers Association എന്നീ സംഘടിത മദ്യമുതലാളി പ്രസ്ഥാനങ്ങള്‍ കേന്ദ്ര-ധനകാര്യ-വാണിജ്യമന്ത്രിമാര്‍, നീതി ആയോഗ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് മദ്യവില്പന നടന്നില്ലെങ്കില്‍ രാജ്യമാകെ അവതാളത്തിലായിപ്പോകുമെന്ന വിധത്തിലുള്ള മെമ്മോറാണ്ടം നല്‍കിയതും തുടര്‍സമ്മര്‍ദ്ദം ചെലുത്തിവരുന്നതും ഏവര്‍ക്കും അറിയാവുന്നതാണ്. 

മദ്യവ്യാപനത്തിനായി നിലകൊള്ളുന്ന ആഗോള മദ്യകമ്പനികളുടെ പൊതുവേദിയായ  International Allaince for Responsible Drinking ലോകവ്യാപകമായി നടത്തിവരുന്ന ഇടപെടലുകള്‍ പരസ്യമാണ്. മദ്യവില്പനസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മയപ്പെട്ടതിന്റെപിന്നില്‍ ഇവരുടെ സമ്മര്‍ദ്ദവുമുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ മെയ് 1 ലെ ഉത്തരവിന്റെ 10-ാം ഇനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനുവേണ്ട കൂടുതല്‍  ശക്തമായ നടപടികള്‍ സാഹചര്യമനുസരിച്ച് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. 

അതുകൊണ്ട് കേരളത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അതീവ ജാഗ്രതയോടെയും കരുതലോടെയും വേണം. 

കേരളത്തില്‍ കോവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത്. നിര്‍ണ്ണായകമായിരുന്നുവെന്നത് ഏവരും സമ്മതിക്കുന്നതാണ്. ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചും കുടുംബഭദ്രതയും സമാധാവും മെച്ചപ്പെടുത്തിയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായകരമായത് മദ്യശാലകള്‍ അടച്ചുപൂട്ടിയ സാഹചര്യമാണ്. 

ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇക്കാര്യങ്ങളില്‍ പ്രസക്തവും പരമപ്രധാനവുമാണ്. 

മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതേവരെ കോവിഡ് പ്രതിരോധത്തിലുണ്ടായ ഗുണഫലങ്ങള്‍ ഇല്ലാതാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. 

അതുകൊണ്ട് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.

Exit mobile version