Site icon Ente Koratty

മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര

ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍ ജ്യുവല്‍. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയക്കുകയായിരുന്നു. പിതാവായ ജോമെ ജോര്‍ജ്. മാതാവായ ജെന്‍സില്‍, സഹോദരങ്ങളായ ജോഹന്‍, ജൂലിയന്‍ തുടങ്ങിയവര്‍ നാട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ ദുഃഖത്തില്‍ മുഹൈസിനയിലെ വീട്ടില്‍ നീറുന്ന വേദന ഉള്ളിലടക്കി നില്‍ക്കുകയാണ്. ഷാര്‍ജ സെന്റ് മേരീസ് സുനേറോ പാത്രിയാര്‍ക്കല്‍ ദേവാലയത്തില്‍ നിന്ന് വൈദികന്‍ എത്തി ശുശ്രൂഷകള്‍ നടത്തിയതാണ് കുടുംബത്തിന്റെ ആശ്വാസം. അത്രയുമെങ്കിലും അന്ത്യകര്‍മം ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് ജോമെയും നെടുവീര്‍പ്പോടെ പറഞ്ഞു. ക്യാന്‍സര്‍ മൂലം അമേരിക്കന്‍ ഹോസ്പിറ്റലാണ് ജ്യുവല്‍ മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ട്. 2004 ഈസ്റ്റര്‍ ദിനത്തില്‍ ജനിച്ച ജ്യുവല്‍ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത്. ജെംസ് മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ജ്യുവല്‍.

ഏഴുവര്‍ഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സയും സര്‍ജറിയും എല്ലാം നടത്തി അഞ്ചു വര്‍ഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോള്‍ വലതുകാലില്‍ വീണ്ടും ക്യാന്‍സര്‍ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകള്‍ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീല്‍ചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവല്‍ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവല്‍ ഓഗസ്റ്റില്‍ കുടുംബത്തിനൊപ്പം ലൂര്‍ദിലും ലിസ്യുവിലും തീര്‍ഥയാത്രയും നടത്തി.
ഇത്രയും ധൈര്യപൂര്‍വം ജീവിതത്തെ നേരിട്ട വിദ്യാര്‍ഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കു പറയാനുള്ളത്. ബൈബിള്‍ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികള്‍ക്ക് മാതൃകയായിരുന്നു. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനില്‍ക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി.

Exit mobile version