Site icon Ente Koratty

അര്‍ധരാത്രിയില്‍ ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി; അവര്‍ 13 പേരും നാട്ടിലെത്തി

സമയം അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന ആശങ്കയിൽ നിന്ന 13 പെണ്‍കുട്ടികള്‍ക്കും തുണയായി മുഖ്യമന്ത്രിയുടെ കരുതൽ സ്പർശം. സമയം അർധരാത്രി ഒരു മണിയാകാറായി. വയനാട്‌- കർണാടക അതിർത്തിയിലെ കൂരിരുട്ട്‌ ഹൈദരാബാദിൽനിന്നുള്ള സംഘത്തെ കൂടുതൽ ഭീതിയിലാഴ്‌ത്തി.

ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽനിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാർഗവുമില്ലെന്നായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു. അൽപസമയം ആലോചിച്ചശേഷം പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത്‌ വിളിച്ചു. മറുതലക്കൽനിന്ന്‌ മുഖ്യമന്ത്രിയുടെ ശബ്ദം. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’എന്ന്‌ മറുപടി.

ആതിരക്കൊപ്പം ജോലിചെയ്യുന്ന തീർഥ, അഞ്ജലി കൃഷ്‌ണ തുടങ്ങി 13 സ്‌ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്‌ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു ആ കരുതൽ.

ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാൻ പറഞ്ഞാ മുഖ്യമന്ത്രി, ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ്‌ കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സർക്കാർ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.

Exit mobile version