Site icon Ente Koratty

വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

കല്പറ്റ: വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്. വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതർ അതീവ ജാഗ്രതാ നിർദേശമാണ് നൽകുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയിൽ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മദ്ധ്യവയസ്‌ക മരിച്ചിരുന്നു. കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മീനാക്ഷി മരിച്ചത്. മാർച്ച് അഞ്ചിനാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

ഹീമോഫൈസാലിസ് വിഭാഗത്തിൽപെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകർ. പ്രധാനമായും കുരങ്ങന്റെ ശരീരത്തിൽ ജീവിക്കുന്ന ഈ പ്രാണി കുരങ്ങൻ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടർത്തും. 2014 – 15 വർഷം 11 പേരാണ് വയനാട്ടിൽ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രോഗം പടരാതിരിക്കാൻ കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചുപോരുന്നത്. എന്നിട്ടും കഴിഞ്ഞവർഷം 2 പേർ രോഗം ബാധിച്ചു മരിച്ചു. കാടതിർത്തിയിലുള്ളവർ കർശന ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ മുന്നറിയിപ്പ്.

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.

പ്രധാന ലക്ഷണങ്ങൾ.
1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി
2. തലകറക്കം
3. ഛർദ്ദി
4. കടുത്ത ക്ഷീണം
5. രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം
6. ദേഹത്ത് ചൊറിഞ്ഞ് തടിക്കൽ
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ കാണണം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാൽ ഈ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകൾ നടത്താനും തയ്യാറാകണം.

നവംബർ മുതൽ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പർക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളർത്തു മൃഗങ്ങളിൽ രോഗം പ്രകടമാകുമ്പോൾ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളർത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങൾ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

Exit mobile version