Site icon Ente Koratty

ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ അളവില്‍ കുറയാതെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്. കോവിഡ് കാലം മുതല്‍ ഇരട്ടിയിലധികം ഭക്ഷ്യ സാധനങ്ങളാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. എല്ലാ റേഷന്‍ കടകളിലും വൈവിധ്യവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇ-ആധാര്‍ മാതൃകയില്‍ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ്(ഇ -റേഷന്‍ കാര്‍ഡ്). തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.

ഇ-ട്രഷറി സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷ ഫീസ് അടയ്ക്കാനും കഴിയും. ഇ-റേഷന്‍ കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ ഓണ്‍ലൈനായി അപേക്ഷിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ- റേഷന്‍ കാര്‍ഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.

വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ഭക്ഷ്യ സെക്രട്ടറി പി. വേണുഗോപാല്‍, ഡയറക്ടര്‍ ഹരിത വി കുമാര്‍, പത്തനംതിട്ട കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി, ഐ.ടി മിഷന്‍ ഡയക്ടര്‍ എസ്. ചന്ദ്രശേഖരന്‍, റേഷനിംഗ് കണ്‍ട്രോളര്‍ റസിയ. കെ, എന്‍.ഐ.സി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ അജിത് ബ്രഹ്‌മാനന്ദന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി എന്നിവര്‍ പങ്കെടുത്തു.

Exit mobile version