Site icon Ente Koratty

കേരളത്തിന്റെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസം: മുഖ്യമന്ത്രി

സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പറയുന്ന കാര്യങ്ങൾ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. കേരളപര്യടനം പതിനൊന്ന് ജില്ലകളിൽ ഇതുവരെ പൂർത്തിയായി. കേരളത്തിന്റെ വികസനം മുൻനിർത്തിയുള്ള ചർച്ചകളാണ് എല്ലാ ജില്ലകളിലും നടക്കുന്നതെന്നും തൃശൂരിലെ പര്യടനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ വികസനമാണ് ഏറ്റവും കൂടുതൽ പേർ ചർച്ചയിൽ നിർദേശിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തണമെന്നതാണ് ഏവരും നിർദ്ദേശിച്ചത്. കേരളത്തിലെ സമഗ്രമായ വികസനത്തിന് ഉപോൽബലകമായ ആശയങ്ങളാണ് കൂടിക്കാഴ്ചയിൽ ഉയർന്നുവന്നത്. പരിസ്ഥിതി സൗഹാർദ്ദമായ വിനോദ സഞ്ചാര വികസനത്തിന് ഒട്ടേറെ നിർദ്ദേശങ്ങൾ ലഭിച്ചു. ആദിവാസി മേഖലയിൽ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം തുടങ്ങിവയിൽ സമഗ്രമായ ഇടപെടൽ നടത്തി മികച്ചതാക്കാൻ നിർദ്ദേശം ഉയർന്നു. അറബി ഭാഷ പഠന കേന്ദ്രം, ഇന്റഗ്രേഷൻ ഗവേഷണ കേന്ദ്രം, നൈപുണി വികസനം തുടങ്ങിയവ പ്രാപ്തമായ രീതിയിൽ നടപ്പാക്കാനും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകി സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കി പ്രവർത്തിക്കാൻ, വനിതാ കമ്മീഷന്റെ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങൾ കൂടുതൽ ഫലപ്രദമായ രീതിയിൽ ഉയർന്ന് വരണമെന്ന് അഭിപ്രായമുയർന്നു.

കുതിരാൻ തുരങ്കം ജനുവരിയിൽ ഒരു ടണൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റ് ടണലുകളും പൂർത്തിയാക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. പാലിയേക്കര ടോൾപ്ളാസയിലെ പ്രശ്നങ്ങളിൽ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി വേണ്ട നടപടി സ്വീകരിക്കും. കൂറ്റനാട്- വാളയാർ ഗെയിൽ പദ്ധതിയും മാർച്ച് മാസത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Exit mobile version