Site icon Ente Koratty

കവയിത്രി സുഗതകുമാരിക്ക് വിട; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭൗതികശരീരം സംസ്കരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാമ്പിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി.

സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50ഓടെയായിരുന്നു സുഗതകുമാരി അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്.

Exit mobile version