Site icon Ente Koratty

ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.  തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം 20 വരെ ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

കഴി‍ഞ്ഞ ആഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ആഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദ്,   റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്. രണ്ടാംപ്രതിയായ അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.  ലഹരി ഇടപാട് കേന്ദ്രമായ ഹോട്ടൽ തുടങ്ങാൻ പണം നൽകിയത് ബിനീഷ് ആണെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. തുടർന്ന് താൻ ബിനീഷിന്റെ ബിനാമി മാത്രമാണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയതും നിർണായകമായി.

Exit mobile version