Site icon Ente Koratty

ദേശീയ പാതാ വികസനം; മലപ്പുറം ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി

മലപ്പുറം: ജില്ലയിൽ ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാര വിതരണം നടന്നു. തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് നടന്നത്. നടുവട്ടം വില്ലേജില്‍ നഷ്ടപരിഹാരമായി അനുവദിച്ചത് മൊത്തം തുക 48.43 കോടി രൂപയാണ്.

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണ്ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്ത് ഇരട്ടിതുകയാണ് നഷ്ടപരിഹാരമായി നല്‍കിയത്.

നടുവട്ടം വില്ലേജില്‍ ഒരു സെന്റ് ഭൂമിക്ക് 4,70,540 രൂപയാണ് വില നൽകിയത്. 2.7940 ഹെക്ടര്‍ ഭൂമിയാണ് നടുവട്ടം വില്ലേജില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. അതില്‍ 2.6735 ഹെക്ടര്‍ സ്വകാര്യ ഭൂമി 64 പേരില്‍ നിന്നാണ് ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒമ്പത് വീടുകളും പതിനൊന്ന് കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

നഷ്ടപ്പെടുന്ന വീടുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 2,86,000 രൂപ വീതവും വ്യാപാരികള്‍ക്ക് 75,000 രൂപ വീതവും മൊത്തം 33.99 ലക്ഷം രൂപ പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്. 630 സെന്റ് സ്വകാര്യഭൂമിക്ക് അനുവദിച്ചിരിക്കുന്ന മൊത്തം നഷ്ടപരിഹാരം 29.67 കോടി രൂപയാണ്.

18.09 കോടി രൂപ കെട്ടിടങ്ങള്‍ക്കും 27.45 ലക്ഷം രൂപ കാര്‍ഷിക വിളകള്‍ക്കും 5.39 ലക്ഷം രൂപ മരങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന വീടുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 2,86,000 രൂപ വീതവും വ്യാപാരികള്‍ക്ക് 75,000 രൂപ വീതവും മൊത്തം 33.99 ലക്ഷം രൂപ പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്.

കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ” വികസനത്തിന് ഭൂമിയും വീടും കൃഷിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയാണ് വികസനം സാധ്യമാക്കുന്നത്. സര്‍ക്കാര്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണ് ദേശീയപാതയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയത്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് ഭൂവുടമകളുടെയും മറ്റും സഹകരണം വളരെ കൂടുതലാണ് ” മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനരംഗത്ത് സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്, അവര്‍ക്കാവശ്യമായ നിലയില്‍, അവരുടെ കണ്ണുനീരില്ലാതെ അവരെ വിഷമിപ്പിക്കാതെ ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായാല്‍ ഏത് പദ്ധതിയും ഏറ്റെടുക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നതിന്റെ ഒന്നാന്തരം പാഠമാണിതെന്നും ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. മൂടാല്‍ സ്വദേശിയായ സാബിറയാണ് ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി കൈപ്പറ്റിയത്. രണ്ട് കോടി മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തിയെട്ട് രൂപ.

വാണിജ്യകെട്ടിടവും സ്ഥലവുമാണ് ദേശീയ പാത വികസനത്തിനായി സാബിറ വിട്ടുനല്‍കിയത്. നഷ്ടപരിഹാരം ലഭിച്ചവർക്ക് ആശ്വാസം വാക്കുകൾക്ക് അപ്പുറം. രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ 77 കിലോമീറ്റർ ദൂരം ആണ് ജില്ലയിൽ ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഇനി 200 ഹെക്ടറിൽ അധികം ഭൂമി ആണ് ഏറ്റെടുക്കാൻ ഉള്ളത്.

ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, കെ. ഗോപാലകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, ദേശീയപാത അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ സി.പി മുഹമ്മദ് അഷ്‌റഫ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version