Site icon Ente Koratty

‘എന്തൊക്കെ സംഭവിച്ചാലും കെ-ഫോൺ പദ്ധതി നടപ്പാക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ- ഫോൺ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതിയെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കെ-ഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജനങ്ങൾക്ക്  നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണ ഏജൻസികളിലൂടെ ഇത്തരത്തിലുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.

പ്രഫഷണല്‍ വഴികള്‍ വിട്ട് അന്വേഷണ ഏജന്‍സികള്‍ ചിലരുടെ ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ സമഗ്രന്വേഷണമാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് സംസ്ഥാനം പിന്തുണയും നല്‍കാം എന്ന് അറിയിച്ചു. അന്വേഷണം നിയപരമായ വഴിയില്‍ നീങ്ങുമെന്നാണ് കരുതിയത്. അന്വേഷണം ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ന്നുള്ള അന്വേഷണം പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന ചിന്ത ഉണ്ടാക്കുന്ന രീതിയിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നതെന്ന മുഖവുരയോടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.

അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Exit mobile version