Site icon Ente Koratty

സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ 2019 ഏപ്രിലില്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്ന് ഇ.ഡി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇ.ഡി. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇത്തരത്തില്‍ 21 തവണ സ്വര്‍ണം കടത്തിയത് ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് അറസ്റ്റ് റിപ്പോര്‍ട്ടിലും പറയുന്നു.

സ്വർണക്കടത്ത് കേസിൽ നിർണായകമായ വിവരങ്ങളാണ് ഇ.ഡി ഇന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിലുള്ളത്. കേസിലെ പ്രധാന പ്രതി സ്വപ്നയുടെ ആവശ്യപ്രകാരം നയതന്ത്ര ബാഗേജുമായി ബഡപ്പെട്ട കാര്യം ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2019 ഏപ്രിലിലാണ് ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇത് ശിവശങ്കർ ഈ മാസം 15ലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയുടെ പ്രവർത്തനത്തിൽ ഇടപെട്ടു. ഇത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

2019 മുതൽ 2020 വരെ 21 തവണ സ്വർണം കടത്തി. ഇതിലെല്ലാം ശിവശങ്കറിന്‍റെ സഹായമുണ്ടായെന്നും ഇ.ഡി നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. ചോദ്യം ചെയ്യലിൽ പൂർണ നിസഹകരണമാണ് ശിവശങ്കറിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

Exit mobile version