Site icon Ente Koratty

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചത്. മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം, വിവാദ യൂട്യൂബർ വിജയ് പി. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ ആഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരമുള്ള കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.

ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിൽ ജാമ്യം ലഭിച്ചെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള കേസ് നിലനിന്നതിനാൽ ജയിൽ മോചിതനാകാൻ വിജയ് പി നായർക്ക് കഴിഞ്ഞിരുന്നില്ല.

Exit mobile version