Site icon Ente Koratty

ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാം

ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫാക്ടറികളും മറ്റ് നിര്‍മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ എന്നിവയ്ക്ക് വളരെ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇത് ഉറപ്പാക്കേണ്ട ഉത്തരാവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.

സ്വകാര്യ ക്ലിനിക്കുകള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ ജീവനക്കാരും രോഗികളും സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ കാത്തിരിപ്പുകേന്ദ്രത്തിലോ വെളിയിലോ രോഗികള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടുള്ളതല്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടെങ്കില്‍ മാത്രമേ നിരോധനം വിജയകരമാകുകയുള്ളൂ. രോഗബാധ വര്‍ധിക്കുന്നത് തടായാന്‍ ഇത് അത്യാവശ്യമാണ്. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version