Site icon Ente Koratty

സംസ്ഥാനത്ത് 13 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഒക്ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിൽ നിരോധനാജ്ഞ
പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നു മുതൽ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ കാലയളവിൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പരീക്ഷകൾക്ക് തടസമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് ഏർപ്പെടുത്തും. കൺടയിൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നും നിർദ്ദേശങ്ങളിലുണ്ട്.

മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാവുന്നതാണ്. കർശനമായ വ്യവസ്ഥകൾ പാലിച്ചു വേണം ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കാൻ. അതേസമയം, സർക്കാർ, മത – രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാനും പാടുള്ളതല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പൊതുസ്ഥലത്ത് ആൾക്കൂട്ടം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കും. റസ്റ്റോറന്റുകൾ, ഹോട്ടൽ, കടകൾ എന്നിവിടങ്ങളിൽ ഒരേസമയം അഞ്ചിൽ കൂടുതൽ ആളുകളെ കണ്ടാൽ നിരോധനാജ്ഞ ലംഘനമായി അത് കണക്കാക്കും.

ജില്ല കളക്ടർമാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

ഓരോ ജില്ലകളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കും വ്യത്യാസമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Exit mobile version