Site icon Ente Koratty

‘സ്വര്‍ണ്ണക്കടത്തിൽ സത്യം പുറത്ത് വരണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളടത്ത് കേസിൽ സത്യം പുറത്ത് വരണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഒത്തു വന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി കെ.ടി ജലീലിന് ഒരു ബന്ധവുമില്ലന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പ്രതിപക്ഷവും പറഞ്ഞ് കൊണ്ടിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നവേളയില്‍ ഇടത് അംഗങ്ങൾ  കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതു വരെ കേസ് തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അഴിമതികള്‍ സി ബി ഐ അന്വേഷിക്കുക, സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയ മന്ത്രി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി ഉദ്ഘാടനം സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒരു മന്ത്രി കൂട്ടുനിന്നപ്പോള്‍ ആ മന്ത്രിയെ രക്ഷിക്കാന്‍ വര്‍ഗീയത ഇളക്കിവിടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരു കമ്യുണിസ്റ്റ് മുഖ്യന്ത്രിക്ക് ജാതിയും മതവും പറയേണ്ട ഗതികേടിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയതയെയും ആവേശത്തോടെ ആലിംഗനം ചെയ്യുന്നയാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിക്കഴിഞ്ഞു. ഇ.എം.എസും പി കൃഷ്ണപിള്ളയുമൊക്കെ ഇരുന്ന കസേരയില്‍ ഇരിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയും പച്ചക്ക് വര്‍ഗീയത പറയുകയാണ്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെയെന്നും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍ , ഈന്തപ്പഴത്തിന്റെ മറവിലടക്കം നടന്ന കള്ളക്കടത്തിനെക്കുറിച്ചാണ് തങ്ങള്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇത്രയധികം ദുര്‍ഗന്ധം പരത്തുന്ന സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.  ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് വിറ്റ വലിയ അഴിമതി പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നപ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇതുവരെ കമ്മിറ്റി ചേര്‍ന്നിട്ടില്ല. പമ്പാ മണല്‍ക്കടത്തില്‍ വിജലന്‍സ് അന്വേഷണം വേണമെന്ന് പറഞ്ഞ് ഞാന്‍ സര്‍ക്കാരിന് കത്തയച്ചെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതി നാല്‍പ്പത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങുകയാണ് ചെയ്തത്. നാലായിരം കോടി രൂപക്ക് ഇലട്രിക് ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാനുള്ള അനുമതി നല്‍കി. നൂറക്കണക്കിന് അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് ഇതിന്റെ പേരില്‍ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ എം.ഒ.യു പകർപ്പ് നൽകാൻ  സര്‍ക്കാര്‍ ഇനിയും മടിക്കുകയാണെങ്കില്‍ അത് വാങ്ങിയെടുക്കാനുള്ള വഴി പ്രതിപകഷത്തിനറിയാം. മന്ത്രി എ.സി മൊയ്തീന് ലൈഫ് അഴിമതിയുള്ള ബന്ധം അനില്‍ അക്കര  വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചാലും ഇപ്പോള്‍ രേഖകള്‍ നല്‍കുന്നില്ല. അങ്ങിനെ നല്‍കുന്ന സമയം പരമാവധി വര്‍ധിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറി സെക്രട്ടറിമാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം.

സമരം ചെയ്യുന്ന യു ഡി എഫ് വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നരനായാട്ട്നടത്തുകയാണ്. അവരുടെ കയ്യും കാലും അടിച്ച് തകര്‍ക്കുകയാണ് പൊലീസ്. പക്ഷെ അത് കൊണ്ട് സമരരംഗത്ത് നിന്ന് തങ്ങളെ പിന്തരിപ്പിക്കാനമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version