Site icon Ente Koratty

വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ടത് അതിക്രൂര മർദ്ദനമേറ്റെന്ന് സംശയം; സമീപത്ത് നിന്ന് വടികളും പൊട്ടിയ ട്യൂബ് ലൈറ്റും കണ്ടെടുത്തു

കൊച്ചി: വൈപ്പിനിൽ നടുറോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്‍റെ ദേഹമാസകലം മർദ്ദനേറ്റ പാടുകൾ. ഇന്ന് പുലർച്ചെയാണ് വൈപ്പിനിൽ – കുഴിപ്പിള്ളി പള്ളത്താം കുളങ്ങര ബീച്ചിലേക്ക് പോകും വഴി ട്രാൻസ്ഫോർമറിനടുത്തായി യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനായെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മുനമ്പം പോലീസ് മരിച്ചത് ചെറായി സ്വദേശി പ്രണവ് ആണെന്ന് സ്ഥിരീകരിച്ചു.

ഇയാളുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ട്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തല പൊട്ടി രക്തം വാർന്ന നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വിരലടയാള വിദഗ്ദരും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രണവിനെ പുലർച്ചെ സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ചില കേസുകളിൽ പ്രതിയായിരുന്നു പ്രണവെന്ന് മുനമ്പം പോലീസ് പറയുന്നു.

Exit mobile version