Site icon Ente Koratty

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും; ആറ് മാസം കൊണ്ട് പിടിക്കുന്നത് 36 ദിവസത്തെ വേതനം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും. ഇക്കാര്യം ധനമന്ത്രി  തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളെ അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് സർക്കാർ തീരുമാനം. യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ സർവീസ് സംഘടനാ പ്രതിനിധികൾ സർക്കാർ നിലപാടിനെതിരെ  രംഗത്തെത്തി.

സംസ്ഥാന ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ അഞ്ച് മാസമായി  പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തശേഷം എടുക്കണമെന്നും മന്ത്രിസഭ നിർദ്ദേശിച്ചിട്ടുണ്ട്.

സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തത്.

മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെയാണ്  ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുമെന്നും ധനമന്ത്രിയും സംഘടനാ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

Exit mobile version