Site icon Ente Koratty

സ്ത്രീ വിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

പാങ്ങോട് പീഡനക്കേസുമായി ബന്ധപ്പെട്ട സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വിവാദ വാക്കുകൾ പിൻവലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേമയം കേരളത്തെ അപമാനത്തിലാഴ്ത്തിയ ആറന്മുള, തിരുവനന്തപുരം പീഡനങ്ങളുടെ ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളീയ സമൂഹം ചരിത്രത്തിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സർക്കാർ സംവിധാനങ്ങളിൽ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.

എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ എനിക്ക് നിർബന്ധമുണ്ട്.

അത്തരം ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടു.
എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.

ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.

എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു.

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിലെ പീഡനവും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്‌പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്. ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.

Exit mobile version