Site icon Ente Koratty

ഓണക്കിറ്റ് വിതരണം 13ന് തുടങ്ങും: മുഖ്യമന്ത്രി

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിംഗ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയാറാക്കുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഓഗസ്റ്റ് 13, 14, 16 തിയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തിയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുന്‍പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേക്ക് നടത്തും. റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ഓഗ്സ്റ്റ് 13 മുതല്‍ ആരംഭിക്കും.

Exit mobile version