Site icon Ente Koratty

സ്വർണക്കടത്ത്: മുഖ്യമന്ത്രിയ്ക്കെതിരേ NIA കോടതിയില്‍; ‘സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം;ഓഫീസുമായി അടുത്ത ബന്ധം’

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎ. പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ”Swapna had casual association with CM” എന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.  സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് നിലവിൽ എൻഐഎ കോടതിയിൽ നടക്കുന്നത്. എൻഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ കോടതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. കള്ളക്കടത്തിനെപ്പറ്റി സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്‌നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നു. പ്രിന്സിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയത്.

വിദേശത്ത് ഉൾപ്പടെ ഇവർക്ക് സ്വാധീനം ഉണ്ടായിരുന്നു. ഓരോ കൺസെയിൻമെന്റ് വന്ന് പോകുമ്പോഴും ഇവർക്ക് 50,000 രൂപ വീതം ലഭിച്ചിരുന്നു. ഇതിനു പുറമേ സാധനങ്ങൾ വിട്ട് കിട്ടുന്നതിന് സ്വപ്‌ന കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്നും പിടിച്ചുവച്ചിരിക്കുന്ന സ്വർണം വിട്ട് കിട്ടുന്നതിന് സ്വപ്‌ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫ്‌ളാറ്റിലേക്ക് പോയിരുന്നു. എന്നാൽ, അദ്ദേഹം ഇതിന് വഴങ്ങിയില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

യുഎഇ കോൺസുലേറ്റിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടായിരുന്നു. സ്വപ്നയില്ലാതെ കോൺസുൽ ജനറലിന്റെ പ്രവർത്തനം പോലും നടന്നിരുന്നില്ല. രാജി വച്ച ശേഷവും പ്രതിമാസം 1000 ഡോളർ പ്രതിഫലത്തിൽ സ്വപ്ന കോൺസുലേറ്റിൽ പ്രവർത്തിച്ചുവെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സമ്പൂർണ്ണ കേസ് ഡയറി എൻഐഎ.ഹാജരാക്കിയിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. കേസ് ഡയറി ലഭ്യമാക്കാൻ അപേക്ഷ നൽകിയിരുന്നു. അപൂർണ്ണ കേസ് ഡയറി സമർപ്പിച്ചു കൊണ്ട് കേസ് അട്ടിമറിക്കാൻ എൻഐഎ ശ്രമിക്കുകയാണ്. കശ്മീർ റിക്രൂട്ട്മെന്റ് കേസിൽപ്പോലും അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായിട്ടില്ല. ഈ കേസിൽ അദ്ദേഹം ഹാജരായതിൽ നിന്നുതന്നെ എൻഐഎയ്ക്ക് സ്ഥാപിത താൽപര്യമുണ്ടെന്ന് വ്യക്തമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Exit mobile version