Site icon Ente Koratty

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവയിൽ മൂന്ന് വയസുകാരൻ നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ഇത് ദാരുണമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കണം. പ്രിൻസിപ്പൽ സെക്രട്ടറിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി.

ഉത്തരവാദികൾക്ക് എതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല.

ആലുവ കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിട്ടു. വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Exit mobile version