Site icon Ente Koratty

‘ഐടി വകുപ്പ് മുഖ്യമന്ത്രിക്ക് സ്വർണഖനി; രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു നടപടിയും കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തുടക്കം മുതല്‍ എം. ശിവശങ്കറിനെ ന്യായീകരിച്ചു. കുറ്റമെന്തെന്നു വരെ ചോദിച്ചു. ഐടി വകുപ്പ് മാഫിയസംഘമായി മാറി. ഐടി വകുപ്പ് മുഖ്യമന്ത്രിയ്ക്കു സ്വർണഖനിയാണ്. ഇപ്പോള്‍ പാര്‍ട്ടി  മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കാണ്. സിപിഎം സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയ്ക്കു ഇന്ന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാകില്ല. ഐ.ടി വകുപ്പിൽ നടക്കുന്ന നിയമനങ്ങള്‍, അനധികൃതമായ കരാറുകള്‍, മന്ത്രിസഭ അറിയാതെ നടക്കുന്ന ഉടമ്പടികള്‍ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. ശിവശങ്കര്‍ ചെയര്‍മാനായിട്ടുളള എല്ലാ സമിതികളെ കുറിച്ചും അന്വേഷണം ആവശ്യമാണ്. ഐടി ഫെലോ എങ്ങനെയാണ് പ്രവാസികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച ഡ്രീം കേരള സമിതിയില്‍ അംഗമായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് നേതൃത്വം നൽകുന്നത് സംസ്ഥാനത്തിന്റെ യശസ് കളങ്കപ്പെടുത്തി.  പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്തിയതുകൊണ്ട് എല്ലാം അവസാനിക്കുന്നുവെന്ന ധാരണ പൊതുസമൂഹത്തിനില്ല. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിച്ച ശിവശങ്കരനെ രക്ഷിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 12 ദിവസം ശിവശങ്കരനെ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും സമ്മര്‍ദം ചെലുത്തിയപ്പോഴാണ് ശിവശങ്കരനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

മന്ത്രി കെ.ടി. ജലീല്‍ കിറ്റ് വിതരണം ചെയ്തത് പാര്‍ട്ടി ഓഫിസില്‍ വച്ചാണ്. വിദേശസഹായം സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version