Site icon Ente Koratty

ദേശവിരുദ്ധ ശക്തികളിലേക്ക് നയിക്കുന്ന തെളിവുകളോ? സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ

കൊച്ചി: സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗിനുള്ളില്‍ എന്ത്? ബെംഗളൂരുവിൽ നിന്ന് പിടിക്കപ്പെടുമ്പോൾ കണ്ടെടുത്ത ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. സന്ദീപിന്റെ ബാഗും മൊബൈൽഫോണും പരിശോധിക്കുന്നതോടെ അന്വേഷണം പുതിയതലങ്ങളിലേക്ക് തിരിയുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.

സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നതിന്. ഇത് സാധൂകരിക്കുന്ന തെളിവുകൾ സന്ദീപിന്റെ ബാഗിലുണ്ടാകാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എൻഐഎ കണ്ടെത്തി. മൂന്നാം പ്രതി ഫൈസൽ ഫരീദാണ് വ്യാജമുദ്ര നിർമിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ 30 കിലോഗ്രാമിന് പുറമേ മുൻപു രണ്ടുതവണയായി 9ഉം 18ഉം കിലോ വീതം കടത്തിയെന്നാണ് വിവരം.

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതൽ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ ടി റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാൻഡ് ചെയ്ത് അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്സലിൽ സ്വർണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം.

കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എൻഐഎ ആവശ്യപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി. അന്വേഷിക്കുന്നത് ഫൈസൽ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി ‘ഫാസിൽ ഫരീദ്’ എന്നാണ് ആദ്യ റിപ്പോർട്ടുകളിൽ കസ്റ്റംസും എൻഐഎയും രേഖപ്പെടുത്തിയിരുന്നത്.

Exit mobile version