Site icon Ente Koratty

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; കോഴിക്കോട് ലാത്തിച്ചാര്‍ജ്ജ്, കണ്ണൂരില്‍ ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ‌ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേരെയുള്ള പൊലീസ് ലാത്തി ചാര്‍ജ്ജ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ് പ്രവര്‍ത്തകര്‍ നിലത്ത് വീണു. നേരത്തെ മാര്‍ച്ച് കലക്ടറേറ്റിലേക്ക് എത്തിയപ്പോഴും പല തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിണറായിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയും പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടികളുണ്ടായി. ആറ്റിങ്ങലിലും കോഴിക്കോടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു

Exit mobile version