Site icon Ente Koratty

അടിമാലി ഹണിട്രാപ്പ് സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍

ഇടുക്കി അടിമാലിയില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍. അടിമാലി സ്വദേശികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു.

അടിമാലി സ്വദേശികളായ ലതാദേവി, അഭിഭാഷകന്‍ ബെന്നി മാത്യു, ഷൈജന്‍, മുഹമ്മദ് എന്ന് വിളിക്കുന്ന ഷമീര്‍ എന്നിവരാണ് പണം തട്ടിയെടുത്ത കേസില്‍ ഇന്നലെ അറസ്റ്റിലായത്. അടിമാലി സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്ഥലക്കച്ചവട ബ്രോക്കര്‍ എന്ന പേരില്‍ വ്യാപാരിയെ സമീപിച്ച ലതാദേവി കഴിഞ്ഞ ജനുവരിയില്‍ വ്യാപാരിയുടെ വീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് പീഡനക്കേസില്‍ പരാതി നല്‍കുമെന്നും പരാതി ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പണമായും ഏഴര ലക്ഷത്തിന്‍റെ ചെക്കും സംഘം കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ പിടിയിലായതിന് പിന്നാലെ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കേസില്‍ അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഭിഭാഷകനായ ബെന്നി മാത്യുവിന് ബന്ധു അത്യാസന നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

Exit mobile version