Site icon Ente Koratty

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി; വര്‍ധന കോവിഡ് കാലത്തേക്ക് മാത്രം

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വര്‍ധനയെന്ന് മന്ത്രി അറിയിച്ചു.

രണ്ടര കിലോമീറ്ററിന് ശേഷമുള്ള സ്റ്റേജുകളില്‍ 25 ശതമാനമാണ് വര്‍ധന. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. അതായത് കിലോമീറ്ററിന് 70 പൈസ എന്നത് 90 പൈസയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കും, വിശദമായ പട്ടിക പ്രസിദ്ധീകരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രത്യേക നിരക്ക് ഈടാക്കില്ല. അല്ലാതെയുള്ള വര്‍ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രാമചന്ദ്രന്‍ കമ്മീഷന് സാവകാശം വേണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി. തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാലാണ് വിദ്യാര്‍ഥികളുടെ നിരക്ക് അതുപോലെ തന്നെ നിലനിര്‍ത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവില്‍ തൃപ്തരല്ലെന്ന് സ്വകാര്യ ബസുടമകള്‍ പ്രതികരിച്ചു.

Exit mobile version