Site icon Ente Koratty

കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു; 68 ദിവസത്തെ അപകട മരണങ്ങളിൽ 80 ശതമാനം കുറവ്

തിരുവനന്തപുരം: ലോകത്ത് മറ്റ് എല്ലാ മേഖലകളിലും കോവിഡ് പ്രതികൂലമായി ബാധിച്ചപ്പോള്‍ അപകടങ്ങളിലും, റോഡ് സുരക്ഷയിലും അത് അനുകൂലമായി. റോഡ് അപകടങ്ങളും അപകടമരണവും 80 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്.

ലോക്ഡൗണിന് മുമ്പുള്ള മൂന്നു മാസങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറഞ്ഞിരുന്നു. മാർച്ച് 24 ന് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ആകെ 68 ദിവസത്തില്‍ 1592 റോഡ് അപകടങ്ങളാണ് നടന്നത്. 193 മരണം. 1656 പേര്‍ക്ക് പരിക്കേറ്റു.

എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ നടന്നത് 7703 അപകടങ്ങള്‍, മരണം- 926. റോഡ് അപകടങ്ങളില്‍ 8679 പേര്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണ്‍ കാരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6111 അപകടങ്ങള്‍ കുറഞ്ഞു. 733 ജീവനുകളും രക്ഷപെട്ടെന്നു ചുരുക്കം. കോവിഡ് കാലത്തിന് മുന്‍പ് ജനുവരി മുതല്‍ മാര്‍ച്ച് വരെ 10592 അപകടങ്ങളിലായി 1047 പേരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപകടം നാല് ശതമാനവും മരണം 17 ശതമാനവും ഇക്കാലയളവിലും കുറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് നിരത്തില്‍ വാഹനങ്ങള്‍ ഇറങ്ങുന്നത് കുറവായതു തന്നെയാണ് അപകടം കുറയാന്‍ പ്രധാന കാരണം. എന്നാല്‍ ലോക്ക്ഡൗണിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലും അപകട മരണ നിരക്ക് കുറഞ്ഞതില്‍ മോട്ടോര്‍ വാഹനവകുപ്പിന് ആശ്വസിക്കാം.

Exit mobile version