Site icon Ente Koratty

ഒരു കോവിഡ് മരണം കൂടി: മരിച്ചത് തിരുവനന്തപുരത്തെ വൈദികൻ; പകർന്നത് എവിടെ നിന്നെന്നു വ്യക്തമല്ല

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ ഫാദർ കെ ജി വർഗീസിനാണ്  കോവിഡ് ബാധിച്ചത്. മരണശേഷമാണ് ഇദ്ദേഹത്ത്ന് കോവിഡ് ബാധിച്ചിരുന്നെന്നു വ്യക്തമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദികൻ കോവിഡ് നിരീക്ഷണത്തിലായിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏപ്രിൽ 20 ന് വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് വൈദികൻ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മെയ്‌ 20 ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ മെയ്‌ 30-ന് ശ്വാസ തടസമുണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ നിരവധി പേർ സന്ദശിക്കാൻ എത്തിയതായും വിവരമുണ്ട്.

ന്യുമോണിയ ബാധയെ തുടർന്നായിരുന്നു മരണം. ഈ സാഹചര്യത്തിലാണ് സ്വാബ് ടെസ്റ്റ് എടുത്തത്. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതിലും വ്യക്തതയില്ല.

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസമാണിന്ന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

Exit mobile version