Site icon Ente Koratty

വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്: മുഖ്യമന്ത്രി

വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 32 ദിവസം ഗ്രീന്‍സോണില്‍ പെട്ടിരുന്ന വയനാട് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് രോഗബാധയുണ്ടായത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ സ്രവം രോഗ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി എന്ന കാരണത്താലാണ് പരിശോധനയ്ക്ക് അയച്ചത്. ആ ഒരാളില്‍നിന്ന് ഇപ്പോള്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നു. മറ്റു പലരും രോഗഭീതിയിലുമാണ്. ഈ കോണ്‍ടാക്ടില്‍ നിന്നുള്ള ഒരാളില്‍നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വന്നത്. ഇത് അസ്വസ്ഥജനകമായ അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിര്‍ത്തി ജില്ലയായതിനാലും മറ്റു സവിശേഷതകളാലും കൂടുതല്‍ പ്രശ്നങ്ങളുള്ള ജില്ലയാണ് വയനാട്. അത് മനസിലാക്കിക്കൊണ്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ 300ലേറെ പേര്‍ക്ക് അവിടെ ടെസ്റ്റ് നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊലീസിലെ ഉന്നതതല സമിതി ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version