Site icon Ente Koratty

സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവര ശേഖരണം അവസാനിപ്പിച്ചു

സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവര ശേഖരണം അവസാനിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. പകരം സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യാനാണ് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്പ്രിംഗ്ലര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സ്പ്രിംഗ്ളർ ഒരു പി.ആര്‍ കമ്പനി അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമ്മള്‍ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ പണം നൽകുന്നില്ല. നമ്മളുടെ നാട് വലിയൊരു ഭീഷണി നേരിടുകയാണ്. അതിനെ എങ്ങനെയൊക്കെ നേരിടുമെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. അക്കാര്യത്തില്‍ പ്രവാസികളായ മലയാളികള്‍ സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായമാണ് ഈ കമ്പനി നമുക്ക് ചെയ്തു തരുന്നത്. അതിന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. സ്പ്രിംഗ്ളർ സോഫ്റ്റ് വെയര്‍ ദാതാക്കളാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വകുപ്പിന്റെ ഒരു സോഫ്റ്റ് വെയര്‍ ദാതാക്കള്‍ കൂടിയാണ് ഈ കമ്പനി. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

കേരള ആരോഗ്യ രംഗത്തെ സ്പ്രിംഗ്ളര്‍ വിറ്റ് കാശാക്കുന്നുവെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ ആരോപിച്ചു. അതിന്റെ അംബാസിഡറായി ഐടി സെക്രട്ടറി മാറുന്നു. കരാർ പുറത്തു വിടണമെന്നും ശബരിനാഥന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം സജീവമായിരിക്കെയാണ് വിവര ശേഖരണം നിര്‍ത്തിയത്.

Exit mobile version