Site icon Ente Koratty

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മാഹി സ്വദേശി പി. മെഹറൂഫ് മരിച്ചു

കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ മൂന്നാമത്തെ മരണം. മാഹി സ്വദേശിയായ മെഹറൂഫ് (71) ആണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതുമുതൽ ഇയാളുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. വിദേശത്തും പോയിട്ടില്ല.

ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മെഹറൂഫ് പൊതുചടങ്ങുകളിലും പങ്കെടുത്തു. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്. എംഎം ഹൈസ്കൂളിൽ നടന്ന ചടങ്ങിലാണു പങ്കെടുത്തത്. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.

മാര്‍ച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്. രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.

മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ട് (69), തിരുവനന്തപുരം പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൽ അസീസ് (68) എന്നിവരാണ് നേരത്തെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version