Site icon Ente Koratty

ആരോഗ്യ പ്രവർത്തകരോട് വിവേചനപരമായി പെരുമാറിയാൽ നടപടി എടുക്കും

കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ എന്നിവർക്ക് നേരെ വിവേചനപരമായ പെരുമാറുന്നതിനെതിരെ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം കളക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഡോക്ടറോട് വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞു നൽകാനായി സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷൻ കർശനമായി ആവശ്യപ്പെട്ട സംഭവമാണ് കളക്ടർ ചൂണ്ടിക്കാട്ടിയത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ജോലി ചെയ്യുന്ന ഒരാളെ താമസ സ്ഥലത്ത് നിന്ന് പുറത്താക്കാനുള്ള നടപടി അപലപനീയമാണെന്നും കളക്ടർ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ ഇത്തരത്തിലുള്ള പെരുമാറ്റം ആരുടെയെങ്കിലും അടുക്കൽ നിന്ന് ഉണ്ടായാൽ അവർക്കെതിരെ കേസ് എടുക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, ഭൂവുടമകൾ, കെട്ടിട ഉടമകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിങ്ങനെ ആർക്കെതിരെയും നടപടി ഉണ്ടാകുമെന്നും കളകടർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എപ്പിഡെമിക് ഡിസീസസ് ആക്ട് 1897 പ്രകാരമായിരിക്കും കേസെടുക്കുക.

അതേസമയം സംസ്ഥാനത്തെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ നാല് പേർക്കും ആലപ്പുഴ സ്വദേശികളായ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് സ്വദേശികളായ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരും. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version