Site icon Ente Koratty

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും ആലപ്പുഴയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.

വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും, വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു.

ഭോപ്പാലിൽ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. പക്ഷിപ്പനി നിയന്ത്രിക്കാൻ അടിയന്തര നടപടി തുടങ്ങിയതായി വനം മന്ത്രി കെ രാജു പറഞ്ഞു. ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം തുറക്കും. എച്ച്5എന്‍8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version