Site icon Ente Koratty

കേരളത്തിൽ പക്ഷിപ്പനി

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8 സാംപിളുകൾ ഭോപ്പാലിൽ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഇന്നലെയാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാൻ തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾപ്പെടെ ഇതിൽ വരും.  കർഷകർക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5N8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർ മാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. ആലപ്പുഴയിലും കോട്ടയത്തും കൺട്രോൾ റൂം തുറക്കും. ദ്രുത കർമ സേനകളെ നിയോഗിച്ചു.

കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Exit mobile version