Site icon Ente Koratty

കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന ഉത്തരവ് സർക്കാർ തിരുത്തി

കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഉത്തരവിനെതിരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളി കൊവിഡ് രോഗിയാണെങ്കിൽ വിശ്രമം അനുവദിക്കാമെന്നാണ് പുതിയ ഉത്തരവ്.

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളാണെങ്കിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് നേരത്തെ പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നത്. വേണ്ട മുൻകരുതലുകളോടെ സുരക്ഷിതമായി വേർതിരിച്ച സ്ഥലങ്ങൾ ഇവരെ ജോലിക്ക് നിയോഗിക്കാമെന്നും മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല എന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. കൊവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കേണ്ടത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശയുമായി ബന്ധപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സർക്കാരിൻ്റേത് വിചിത്ര നിർദ്ദേശം ആണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞത്. ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് രോഗിക്ക് വിശ്രമമാണ് വേണ്ടതെന്നും കെജിഎംഒഎ പറഞ്ഞു. ഇതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് തിരുത്തിയത്.

Exit mobile version