Site icon Ente Koratty

എൻട്രൻസ് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക്

തിരുവനന്തപുരം: കേരള എൻട്രൻസ് പരീക്ഷ എഴുതിയ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം കൈമനത്ത് പരീക്ഷയെഴിതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർഥിനിക്കാണ് കോവിഡ് ഒടുവിലായി സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ രക്ഷിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം കൈമനത്തെ മന്നം റസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ ഇരുപതാം നമ്പർ മുറിയിൽ പരീക്ഷ എഴുതിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാർഥിക്കുമാണ് രോഗബാധ. വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

കോവിഡ് വ്യാപനം ഉയരുന്നതിനിടെ എൻട്രൻ‌സ് പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി.

ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തിൽ ആളുകൾ കൂട്ടം കൂടിയത് വലിയ ചർച്ചയായിരുന്നു. തെക്കാട് ബിഎഡ് സെന്ററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർഥിക്കും കരമന ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍ററി സ്കൂളിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. കോട്ടൺഹിൽ സ്കൂളിൽ കുട്ടിക്കൊപ്പമെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാനും രോഗലക്ഷണമുണ്ടെങ്കിൽ ചികിത്സ തേടാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചു. ഈ വിദ്യാർഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയ 20 പേരെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.

Exit mobile version