Site icon Ente Koratty

പൂന്തുറയിൽ ലോക്കൽ സൂപ്പർ സ്പ്രെഡ്; തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് നിരോധനം; കോസ്റ്റൽ പൊലീസിന് കർശന നിർദ്ദേശം

തിരുവനന്തപുരം: പൂന്തുറയിൽ ലോക്കൽ സൂപ്പർ സ്പ്രെഡ് എന്ന് സ്ഥിരീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചു. ജില്ല കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കടലിലും ലോക്ക് ഡൗൺ.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.

ഈ മേഖലയിൽ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കർശന രീതിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി.

ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാൻഡന്റ് ഇൻ ചാർജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.

പൂന്തുറ മേഖലയിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ബോധവൽകരണം നടത്തുന്നതിന് സാമുദായിക നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തു നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.

വോളണ്ടിയർമാരെ പൂന്തുറയിൽ നിയോഗിക്കേണ്ടെന്നും തീരുമാനിച്ചു. കഴിഞ്ഞദിവസം വോളണ്ടിയർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

Exit mobile version