Site icon Ente Koratty

ജീ​വ​നൊ​ടു​ക്കി​യ ആ​ളു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ്; കോ​ഴി​ക്കോ​ട് കൂടുതല്‍ കണ്ടൈൻമെന്റ് സോണുകള്‍

വെള്ളയിൽ ആത്മഹത്യ ചെയ്തയാൾക്ക്‌ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ മൂന്ന് ഡിവിഷനുകളും, ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു. കോർപ്പറേഷനിലെ 56, 62, 66 ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ പത്തൊൻപതാം വാർഡുമാണ് കണ്ടൈൻമെന്റ് സോണുകൾ. ഓരോ വാർഡുകളിൽ നിന്നും 300 സാമ്പിളുകൾ വീതം പരിശോധിക്കുമെന്നും നാളെ 1000 സാമ്പിളുകൾ പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് (30.06.2020) നാല് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1. ഫറോക്ക് സ്വദേശി (53) ജൂണ്‍ 13 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 14 ന് കോഴിക്കോട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2. ഏറാമല സ്വദേശി (47) ജൂണ്‍ 15 ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 14 ന് കോഴിക്കോട് എത്തി. വളയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികന് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നല്‍കി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3.രാമനാട്ടുകര സ്വദേശിനി (54) ജൂണ്‍ 18ന് രാത്രി വിമാനമാര്‍ഗ്ഗം സൗദിയില്‍ നിന്നും കോഴിക്കോട് എത്തി. സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 27 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് എടുത്തശേഷം തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

4. കല്ലായി സ്വദേശിനി (30) ഗര്‍ഭിണിയായിരുന്നു. ജൂണ്‍ 23ന് ഗര്‍ഭകാല പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധനക്കായി ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡി.ഡി.ആര്‍.സിയില്‍ സ്രവം പരിശോധനക്ക് നല്‍കുകയും ചെയ്തു. ജൂണ്‍ 25 ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് പരിശോധനാഫലം കാണിക്കുന്നതിനായി അന്നുതന്നെ സ്വന്തം കാറില്‍ ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26 ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് പുതുതായി വന്ന 941 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,377 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 47,262 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 50 പേര്‍ ഉള്‍പ്പെടെ 188 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 47 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 237 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,274 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,211 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 11,923 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 563 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 88 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 603 പേര്‍ ഉള്‍പ്പെടെ ആകെ 11,919 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 555 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 11,306 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 150 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 5,775 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 58 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 316 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 2,640 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10,664 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Exit mobile version