Site icon Ente Koratty

അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ കത്ത്

ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ മനസ്സു നിറയെ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസ്സില്‍ കാര്‍ത്ത്യായനി അമ്മ നാലാം തരം പാസ്സായത്. അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്.

കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരക്ഷീണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാന്‍ തീരുമാനിച്ചത്. അവശതകളെ മറന്ന് സാക്ഷരതാ പേരക്കിടാവിന്റെ  സഹായത്തോടെ കൈപിടിച്ച് എഴുതിയ കത്തിൽ കാർത്ത്യായനിയമ്മ ഒപ്പുവച്ചു.

‘എന്റെ പ്രിയപ്പെട്ട മക്കളെ, എന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനി അമ്മ.

കൊറോണയെ നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് നേരിടാം. ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പു കൈകളോടെ നമസ്‌തെ പറഞ്ഞാണ് കാർത്ത്യായനി അമ്മ ആലപ്പുഴ ജില്ലാ കളക്ടർ എം. അഞ്ജന IAS -നെ  സ്വീകരിച്ചത്. കോവിഡ് 19 ബാധ ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അമ്മ കളക്ടറുമായി ചർച്ച ചെയ്തു. നാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിൽ പോയ വിശേഷങ്ങളും കളക്ടർ അമ്മയോട് ചോദിച്ചറിഞ്ഞു.

ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നല്‍കുമെന്ന് ഉറപ്പ് നൽകിയാണ് കളക്ടർ എം. അഞ്ജന മടങ്ങിയത്.
ഐസൊലേഷൻ കഴിയുന്ന എല്ലാ ആളുകൾക്കും അമ്മയുടെ ഈ സ്നേഹ സന്ദേശം അയച്ചു നൽകുവാനാണ്‌ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം .

Exit mobile version