Site icon Ente Koratty

പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി- സി വോട്ടർ സർവേ

ന്യൂഡൽഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ ചരിത്രം രചിച്ച് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ സർവേ. കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യുഡിഎഫ്‌ 53 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. 2016 ൽ ആകെയുള്ള 140 ൽ 91 സീറ്റുമായാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്.

വോട്ട് വിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനെക്കാൾ ഏഴുശതമാനം മുന്നിലാണെന്നും സർവേ അഭിപ്രായപ്പെടുന്നു. എൽഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവും വോട്ടുവിഹതമാണ് പ്രവചിക്കുന്നത്. 2016 ൽ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാർട്ടികൾ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സർവെ ഫലത്തിൽ പറയുന്നു. 2016ൽ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളാണ് സർവേ പ്രവചിക്കുന്നത്.

നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ സർക്കാരിന് ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്താനാകുമെന്നാണ് സർവേ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപി നില മെച്ചപ്പെടുത്തുമ്പോൾ, യുഡിഎഫിന്റെ ഹിന്ദു വോട്ടുകളിൽ വലിയ നഷ്ടമാണ് സർവേ പ്രവചിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനെന്ന് 46.7 ശതമാനം പേരും ഉമ്മൻ ചാണ്ടിയെന്ന് 22.3 ശതമാനംപേരും കെ കെ ശൈലജയെന്നും 6.3 ശതമാനംപേരും അഭിപ്രായപ്പെട്ടു. 4.1 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് 6000 പേരാണ് സർവേയിൽ പങ്കെടുത്തത്.

Exit mobile version