Site icon Ente Koratty

അച്ഛനെയാണെനിക്കിഷ്ടം – പിതൃദിന ആശംസകൾ

മദേഴ്സ് ഡേ എന്നാണെന്ന് എല്ലാവർക്കുമറിയാം. അത് ലോകമെങ്ങും ഏറെ ആഘോഷിക്കപ്പെടുന്ന ദിനവുമാണ്. എന്നാൽ ഫാദേഴ്സ് ഡേയുടെ കാര്യം അങ്ങനെയല്ല. പലർക്കും ഏത് ദിനമാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നതെന്ന് നിശ്ചയമില്ലാത്തവരായിരിക്കും. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച. അന്നാണ് ഫാദേഴ്‌സ് ഡേ. അതായത് ഇന്ന്. മക്കള്‍ സ്നേഹത്തോടെയും ആദരവോടെയും തങ്ങളുടെ പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസം. മക്കളെ സുരക്ഷിതത്വത്തിന്‍റെ തണല്‍ക്കീഴില്‍, സ്നേഹത്തിന്‍റെ കുടക്കീഴില്‍ വളര്‍ത്തിവലുതാക്കിയ അച്ഛനെ നൽകാം കരുതലിന്‍റെ സ്നേഹം.

യാദൃശ്ചികമായാണ് ‘ഫാദേഴ്സ് ഡേ’ ആചരണത്തിന്‍റെ തുടക്കം. 1909ല്‍ അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ഒരു പള്ളിയില്‍ മദേഴ്‌സ് ഡേ പ്രസംഗം കേട്ട സൊനോറ എന്ന യുവതിയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന്‍റെ തുടക്കക്കാരി. തന്‍റെ പിതാവ് വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിനെ ആദരിക്കാന്‍ ഒരു ദിവസം വേണമെന്ന് സൊനോറയ്ക്ക് തോന്നി. 1909 ജൂണ്‍ മാസം പത്തൊമ്പതാം തീയതി വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിന്‍റെ ജന്‍‌മദിനത്തില്‍ തന്നെ സൊനോറ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. തന്നെയും സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കുവാനും പഠിപ്പിക്കുവാനും ജീവിതം മുന്നോട്ട് നയിക്കാനുള്ള ധൈര്യം പകരാനുമെല്ലാം അച്ഛന്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്ത് ത്യാഗം സഹിച്ചിട്ടുണ്ടെന്നും സ്വയം ഓര്‍മ്മിക്കാനുള്ള ഒരു ദിനമായി സൊനോറ അതിനെ മാറ്റി.

ഫാദേഴ്സ് ഡേ എന്ന ആശയം യാദൃശ്ചികമായി ലഭിച്ചതാണെങ്കിലും അത് ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു നല്ല ചിന്തയാണെന്ന് സൊനോറയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതൊരു ഔദ്യോഗിക ആചരണമായി മാറണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായി. എന്നാല്‍ ആദ്യമൊക്കെ വലിയ എതിര്‍പ്പിനെ സൊനോറയ്ക്ക് നേരിടേണ്ടിവന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന വിഡ്രോ വില്‍‌സണ്‍ 1913ല്‍ ഫാദേ‌ഴ്‌സ് ഡേയ്ക്ക് ഔദ്യോഗികമായി അനുമതി നല്‍കി. എന്നാല്‍ അതിന് അംഗീകാരം ലഭിക്കാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് ‘ഫാദേഴ്‌സ് ഡേ’യ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു. 1972ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റെ റിച്ചാര്‍ഡ് നിക്സണ്‍, എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി അംഗീകരിച്ച് പ്രഖ്യാപനമിറക്കിയത്.

Exit mobile version