Site icon Ente Koratty

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ല; ഐസിഎംആർ പഠന റിപ്പോർട്ട് ലഭിച്ചിട്ടില്ല : മന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആർ പഠനം ഇന്ത്യയിൽ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് കേസുകൾ നിലവിലുണ്ടായ വർധന പ്രതീക്ഷിച്ചതാണ്. കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് അധികവും പുറത്ത് നിന്ന് വന്നവരിലാണ്. 10-11 % വരെയെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള എണ്ണം കൂടിയിട്ടില്ല. ഉറവിടം കണ്ടെത്താനാകാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും രോഗ ഉറവിടം കണ്ടെത്താത്ത കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിൽ സമൂഹ വ്യാപനമില്ലെന്ന് ആവർത്തിച്ച ആരോഗ്യമന്ത്രി സമൂഹ വ്യാപനത്തിന് ഇടവരുത്താതിരിക്കാൻ മുൻകരുതൽ പാലിക്കണമെന്നും പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ഭയാനകമായ അവസ്ഥ ഒഴിവാക്കാനാകുമെന്നും മുന്നറിയിപ്പ് നൽകി.

ഇന്നാണ് സംസ്ഥാനത്ത് സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം പുറത്തുവരുന്നത്. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 1193 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് പരിശോധന നടത്തിയത്.

Exit mobile version