Site icon Ente Koratty

സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാമെന്ന് മുഖ്യമന്ത്രി

സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യപരമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. ഒത്തൊരുമിച്ച മുന്നേറ്റത്തിൽ ആരും മാറിനിൽക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ജീവന്റെ വിലയുള്ള ജാഗ്രത എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. നിപയും പ്രളയവും ഒരുമാസക്കാലം നീണ്ടുനിന്നു. കൊവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ആറ് മാസത്തിലധികമായി.

അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലർക്കുമുണ്ട്. പുലർത്തേണ്ട ജാഗ്രത പ്രത്യേകമായി ഓർമിപ്പിക്കാനാണിത് ആവർത്തിക്കുന്നത്. തീർച്ചയായും കൊവിഡിനെ അതിജീവിക്കാം. താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിൽ രോഗികളെ വീട്ടിൽ തന്നെ താമസിക്കാൻ അനുവദിക്കാമെന്ന് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങൾ കാണിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ ഇത്തരം നിർദേശങ്ങൾ പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി.

അതേസമയം സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. പത്തൊൻപത് ആരോഗ്യ പ്രവർത്തകർക്കും ഓരോ ഫയർഫോഴ്സ്, ബിഎസ്സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടി.

Exit mobile version